ലോഹിതദാസ് ഇന്ന് ഉണ്ടായിരുന്നെങ്കിൽ...!
- VINU JANARDANAN
- Jun 28, 2021
- 1 min read
Updated: Jun 29, 2021
2009 ജൂൺ 28ന് ഇതുപോലൊരു മഴക്കാലത്താണ് അമരാവതിയിലെ കഥാനായകൻ ഓർമയായത്. മലയാളിയുടെ തിരക്കാഴ്ച്ചക്ക് പ്രൗഢിയേകി ലോഹിതദാസ് എഴുതിയുറപ്പിച്ച കഥാപാത്രങ്ങൾ 12 വർഷങ്ങൾക്കിപ്പുറവും കാഴ്ച്ചയിലും പറച്ചിലിലും പഠനത്തിലും നിറയുന്നു. "എനിക്ക് നല്ല ഉറപ്പുണ്ട് ഞാൻ വിലയിരുത്തപ്പെടാൻ പോകുന്നത് എന്റെ മരണ ശേഷമാണ്" എന്ന ആ പ്രതിഭയുടെ തന്നെ വാക്കുകളെ അന്വർത്ഥമാക്കുന്നത് പോലെ.

ബാലൻ മാഷും സേതുമാധവനും വാറുണ്ണിയും അച്ചൂട്ടിയും വിദ്യാധരനും ഭാനുവും ആനിയുമൊക്കെ കാലങ്ങൾക്കിപ്പുറവും താരതമ്യങ്ങൾ പോലും സാധ്യമാകാത്ത തരത്തിൽ നില നിൽക്കുന്നത് ആ ശ്രേഷ്ഠ കഥാകാരന് മുന്നിൽ കാലത്തിന്റെ കൈകൂപ്പലാകാം. സിനിമയും മനുഷ്യന്റെ ജീവിതവും തന്നെ സങ്കൽപ്പങ്ങൾക്കപ്പുറത്തേക്ക് മാറിയ ഈ കാലത്ത് ലോഹിതദാസ് ഉണ്ടായിരുന്നെങ്കിൽ എന്ന് ചലച്ചിത്രകാരന്മാരും അഭിനേതാക്കളും പ്രേക്ഷകരും ചിന്തിച്ച് പോകുന്നത് സ്വഭാവികം.
ഫെയ്സ്ബുക്കിൽ ഓർക്കുറിപ്പായി മഞ്ജു വാര്യർ എഴുതിയത് പോലെ.

"ഇന്നലെയും ആലോചിച്ചു... ലോഹിസാർ ഉണ്ടായിരുന്നുവെങ്കിൽ ഈ കാലം എങ്ങനെ നീന്തിക്കടക്കുമായിരുന്നെന്ന്. വള്ളുവനാട്ടിലിരുന്ന് ഈ ലോകത്തോടായി അദ്ദേഹം ചിലപ്പോൾ ഇങ്ങനെയായിരിക്കാം പറയുക... 'ഇപ്പോഴാണ് നമ്മൾ അക്ഷരാർഥത്തിൽ 'അണു'കുടുംബങ്ങളായത് '! ഉറപ്പാണ്, കഥകൾക്കു വേണ്ടിയായിരിക്കും സഹജമായ കൗതുകത്തോടെയുള്ള അദ്ദേഹത്തിൻ്റെ അന്വേഷണം"




Comments